
കരഞ്ഞു കരഞ്ഞു കണ്ണീർ ചാലുകൾ കറ പിടിച്ചു തുടങ്ങി. ഏകാന്തനായി എരിയും മനസ്സോടെ എവിടേക്കെന്നിലാതെ എന്തിനെന്നില്ലാതെ വിജനമായ ആ കടൽ തീരത്തു കൂടെ ഞാൻ നടന്നു. അനേകായിരം സ്വപ്നങ്ങൾ ഒഴുക്കിക്കളഞ്ഞ ആ കടലിനെ നോക്കി അൽപനേരം ഞാൻ അവിടെയിരുന്നു. എനിക്കപ്പോഴും നേരിയ വിശപ്പുണ്ടായിരുന്നു. കടലോരത്തെ കാഴ്ച്ചകൾ എനിക്കു പുതിയ അനുഭൂതി നൽകുമെന്നു ഞാൻ വെറുതേ മോഹിച്ചു. പക്ഷേ അവയ്ക്കു പറയാനുള്ളത് കണ്ണീരിന്റെ കഥകളായിരുന്നു. കടലിലെ തിരകൾ പോലെ, അതിലേ നുരകൾ പോലെ എന്തൊക്കെയോ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു. നാടികൾ തുടിക്കുന്നു, ശരീരമാകേ ചുട്ടെരിയുന്ന പോലെ..ഏകാന്തമായ ആ വിജന തീരത്തൂടെ അലസമായ് ഞാൻ കുറച്ചു ദൂരം കൂടി നടന്നു. ഓളങ്ങൾ താലോലിച്ച് തിരമാലകൾ ഒന്നിനു പിറകേ ഒന്നായി മനസ്സിന്റെ താളം തെറ്റിച്ചു അലയടിച്ചു കൊണ്ടേയിരുന്നു. ആകാശത്ത് പക്ഷികൾ പറക്കുന്നത് ഞാൻ നോക്കി കൊണ്ടേയിരുന്നു...ദൂരെ നിന്നും ഇണയോടണയാൻ കൂട് തേടിയലയുന്ന പറവകൾ. വിരഹമോ നഷ്ടങ്ങളോ ആയിരിക്കാം; മനസ്സിൽ അപ്പോഴും തീക്കനൽ കണക്കെ എരിയുന്നുണ്ടായിരുന്നു. ഓർമകൾ ഓരോന്നും തന്നെ കവി ഭാഷ്യം പോലെ ഓമനിക്കത്തക്കതല്ലായിരുന്നിരിക്കണം എങ്കിൽ പോലും അവ മനസ്സിന്റെ അടിച്ചെപ്പിൽ ഒളിച്ചു വെക്കാൻ കഴിഞ്ഞില്ല. ഞാനറിയാതേ..എന്നോടു പറയാതേ...ആ ഓർമകൾ തികട്ടി വന്നുകൊണ്ടേയിരുന്നു. ആർദ്രമായ് ഒന്നു തലോടാനോ മനസ്സിനേ തെല്ലൊന്നു ആശ്വസിപ്പിക്കാനോ അവക്കു കഴിയുമായിരുന്നില്ല. കടലിന്റെ വേദനയിൽ ഞാൻ അറിയാതെ, എന്റെ വേദനയും നഷ്ടസ്വപ്നങ്ങൾക്കൊപ്പം ലയിച്ചു പോയി. തിരവീചികൾ എന്നിലേക്കടുക്കുന്നതായി എനിക്കു തോന്നി. ഈ കടലോരം എന്നെ എങ്ങെല്ലാമോ കൊണ്ടു പോയിക്കൊണ്ടിരുന്നു.
വീണ്ടും എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു. ദൂരെ ചക്രവാള സീമയിൽ സൂര്യശോണിമ വിരിഞ്ഞു കഴിഞ്ഞു. ആകാശ പറവകൾ ഒരു നിഴൽ പോലെ പാറി മറഞ്ഞു. തീരം തമസ്സിന്റെ ലാളനയിലേയ്ക്കാണ്ടു കൊണ്ടിരുന്നു. ഒരർത്ഥത്തിൽ നിലാ വെളിച്ചം എന്നിലേ ഏകാന്ത മനോഭാവത്തെ അലട്ടിക്കൊണ്ടിരുന്നു. ചീവീടുകൾ തീരത്തേ മുഖരിതമാക്കിക്കൊണ്ടിരുന്നു ഭയാനകരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടു തിരമാലകളും. ഹ്രസ്വമായ ഒരു ശാന്തതക്കൊടുവിൽ മഴ പെയ്യാൻ തുടങ്ങി. പുതുപുളകങ്ങൾ ചൂടിച്ചു എന്നൊക്കെ പറയത്തക്ക വണ്ണം ആ രാത്രിമഴ എന്നെ വല്ലാതെ സ്വന്തനിപ്പിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ആ കടലോരം എനിക്കു ഞാൻ പ്രതീക്ഷിച്ചിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ പുത്തൻ അനുഭൂതികൾ തരുന്നുണ്ടായിരിക്കണം..മനസ്സു കുളിരുന്ന പോലേ തോന്നി. ഞാൻ അൽപനേരം എന്നെ തന്നെ ശ്രദ്ധിച്ചു...കാലുകൾ ഇടറുന്നു...കൈകൾ മാറോടണയ്ക്കാൻ മുതിരുന്നു...ദേഹമാസകലം ചുട്ടെരിയുന്നു..മനസ്സു തണുത്തു വിറയ്ക്കുന്നു..മനസ്സും ശരീരവും വെറിട്ടു പോകുമോ എന്നു പോലും ഭയക്കുന്ന അവസ്ഥയിൽ ഏകാന്തതയിൽ നിന്നും ആരോ കൈ പിടിച്ചു കഴറ്റുന്ന പോലേ. അപ്പോഴൊക്കെയും ആ തിരമാലകൾ എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്ര ആലോചിച്ചിട്ടും ഓർക്കാൻ പറ്റാത്ത, എന്തൊ ഒന്നു തെല്ലൊരു നിമിഷം ആലോചിച്ചു ഞാൻ അവിടെ നിന്നും മടങ്ങാൻ തുടങ്ങി. ആപ്പോഴും ഓർമകൾ മനസ്സിന്റെ ഓരോ തീരത്തും അലയടിച്ചു കൊണ്ടേയിരുന്നു...
No comments:
Post a Comment